മാവോയിസ്റ്റ് വേൽമുരുകനെ കൊലപ്പെടുത്തിയത് വ്യാജഏറ്റുമുട്ടലിലൂടെകൂടുതൽ തെളിവുകൾ പുറത്ത്

മാവോയിസ്റ്റ് രാഷ്ട്രീയപ്രവർത്തകനായ വേൽ മുരുകന്റേതും വ്യാജ ഏറ്റുമുട്ടൽ കൊലയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ തെളിയുന്നതായി ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ സെക്രട്ടറി റഷീദും മനുഷ്യാവകാശപ്രവർത്തകനും ജനകീയ ഡോക്ടറുമായ പി ജി ഹരിയും പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.2020 നവംബര്‍ മൂന്നിനായിരുന്നു വയനാട് പടിഞ്ഞാറത്തറയിൽ തണ്ടർബോൾട്ട് സേന വെടിയ്പ്പിൽ മാവോയിസ്റ്റ് രാഷ്ട്രീയ പ്രവർത്തകൻ വേൽമുരുകൻ കൊല്ലപ്പെടുന്നത്. ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും വേൽമുരുകന്റേത് വ്യാജ ഏറ്റുമുട്ടൽ കൊലയാണ് എന്ന ആരോപണവുമായി അന്ന് തന്നെ രംഗത്തെത്തിയിരുന്നു. ഈ ആരോപണം അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്ന തെളിവുകളാണ് പോസ്റ്റ്മോർട്ടം റിപോർട്ടിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപോർട്ട് ലഭിക്കുന്നത് മാർച്ച് 9 നാണ്.

“കേരളത്തിൽ നടക്കുന്ന ‘ഏറ്റുമുട്ടൽ കൊലപാതകങ്ങൾ’ വ്യാജമാണെന്ന് നിരന്തരം മനുഷ്യാവകാശപ്രവർത്തകർ ശബ്‍ദം ഉയർത്തിരുന്നത്.വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് രാഷ്ട്രീയ പ്രവർത്തകൻ ജലീലിന് ശേഷം വേൽമുരുകന്റെ മരണവും കൂടുതൽ തെളിവുകളോടെ വ്യജമാണെന്ന് തെളിയുകയാണ്. “ഏകപക്ഷീയ ആക്രമണമാണ് നടന്നത് എന്ന് വ്യക്തം. കഴുത്തിനു താഴേയും അരക്കു മുകളിലുമായി 44 ഓളം മുറിവുകളാണുള്ളത്. ഇതിൽ ഓരോ മുറിവും ഒറ്റൊക്കോ കൂട്ടായോ മരണകാരണമാണെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു,മാത്രമല്ല ഇതെല്ലാം തന്നെ വെടിയേറ്റ മുറിവുകളുമാണ്. ശരീരത്തിന്റെ മുൻ ഭാഗത്തും പിന്നിലും വശങ്ങളിലും വെടിയുണ്ട തുളഞ്ഞ് കയറിയ മുറിവുകളുണ്ട്. ഇത് തണ്ടർബോൾഡ് നടത്തിയ ക്രൂരവും നിയമ വിരുദ്ധവുമായ വളഞ്ഞിട്ടുള്ള ആക്രമണമാണ്. വേൽമുരുകൻ മരിച്ച സമയം പോസ്റ്റ് മോർട്ടം ചെയ്തവർക്ക് പറയാൻ കഴിഞ്ഞിട്ടില്ല. എപ്പോഴാണ് വെടിവെപ്പ് ഉണ്ടായത് എന്ന കാര്യത്തിലുള്ള സംശയത്തെ ഇതു ബാലപ്പെടുത്തുന്നു. മാധ്യമങ്ങളെ പോലും കാണിക്കാതെ ബോഡി നീക്കം ചെയ്തതും ആരെയും സംഭവ സ്ഥലത്തേക്ക് കടത്തിവിടാതിരുന്നതും ഓർക്കുക.”എന്ന് ഡോക്ടർ പി ജി ഹരി പത്രക്കുറിപ്പിൽ പറയുന്നു.

“വേൽമുരുകന്റെ രണ്ട് തുടയെല്ലുകളിലെ പൊട്ടൽ മരണത്തിന് ശേഷം സംഭവിച്ചിരിക്കുന്നതാണെന്നും വെടിയുണ്ട കാരണമല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. ഇത് മരണത്തിന് ശേഷവും ശവശരീരത്തിൽ ആക്രമവും ക്രൂരതയും കാട്ടി എന്ന് വ്യക്തമാക്കുന്നു. ഭക്ഷണം ദഹിച്ചിട്ടില്ല എന്ന റിപ്പോർട്ടിലെ പരാമർശം യാതൊരു പ്രകോപനവുമില്ലാതെ ഭക്ഷണം കഴിക്കുന്ന സമയത്തോ അത് കഴിഞ്ഞ ഉടനെയോ ആണ് ആക്രമണം നടന്നത് എന്ന് വ്യക്തമാക്കുന്നു. ശത്രുസൈന്യത്തോട് പോലും കാണിക്കാത്ത ക്രൂരതയാണിവിടെ വ്യക്തമാവുന്നത്. മാത്രമല്ല പടിഞ്ഞാറെത്തറ വ്യാജ ഏറ്റുമുട്ടലിന്റെ ഭാഗമായി കോടതിയിൽ സമർപ്പിച്ച എൻക്വായറി റിപ്പോർട്ടും നിയമപരമല്ല.”എന്ന് സി പി റഷീദ് പ്രസ്താവനയിൽ പറയുന്നു.

ജുഡീഷ്യൽ മജിസ്‌ട്രേറ്റിനെ കൊണ്ട് എൻക്വയറി നടത്തിച്ചത് സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. വിധിയനുസരിച്ച്‌ എക്സിക്യൂറ്റീവ് മജിസ്‌ട്രേറ്റ് ആണ് എൻക്വയറി നടത്തേണ്ടത്. അപ്രകാരം നടത്തിയ എൻക്വയറിയുടെ റിപ്പോർട്ട് ബന്ധപ്പെട്ട ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കണം. അതിൽ സംശയകരമായ സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് ആ റിപ്പോർട്ട് സ്വകാര്യ അന്യായമായി പരിഗണിച്ച് കേസ് എടുക്കാം. ഈ നടപടി ക്രമമല്ല ഇവിടെ സ്വീകരിച്ചത്. നേരിട്ട് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് എൻക്വയറി നടത്തിയത്. അതിൽ മരണ കാരണം ദൂരെ നിന്നുള്ള വെടി യേറ്റാണ് എന്നാണ് പറയുന്നത്. പക്ഷെ വെടിവെപ്പിലേക്കു നയിച്ച സാഹചര്യം എന്താണ് എന്ന് അന്വേഷിച്ചില്ല. അങ്ങനെ അന്വേഷിക്കണമെങ്കിൽ കുറച്ചു കൂടി സമയം എടുത്ത് ബാലസ്റ്റിക്ക്, ഫോറൻസിക് റിപ്പോർട്ടുകൾ ഒക്കെ പരിശോധിക്കണം.അതിനൊന്നും നിക്കാത്തെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് മജിസ്‌ട്രേറ്റ് റിപ്പോർട് ചെയ്തിരിക്കുന്നത്. ഇതു കടുത്ത അന്യായവും അനീതിയുമാണ് എന്ന് സി പി റഷീദ് കൂട്ടിച്ചേർക്കുന്നു.