ആദിവാസികൾക്ക് വേണ്ടി ശബ്ദമുയർത്തുന്നവർക്കെതിരെ പിണറായി പോലീസിന്റെ കള്ളക്കേസ്;പുരോഗമന യുവജന പ്രസ്ഥാനം

ഊര് സംരക്ഷണ സമിതിയുടെ സമരത്തെ തകർക്കാൻ വേണ്ടി സർക്കാരും, പോലീസും, വാർഡ് മെമ്പറും കെട്ടഴിച്ചുവിടുന്ന നുണപ്രചാരണങ്ങൾ കൊണ്ടോ കള്ളകേസുകൾ കൊണ്ടോ പിന്നോട്ട് പോകാൻ തയ്യാറല്ലന്ന് പുരോഗമന യുവജന പ്രസ്ഥാനം.


പതിറ്റാണ്ടുകളായി തങ്ങളനുഭവിക്കുന്ന ചൂഷണങ്ങൾക്കും വിവേചനങ്ങൾക്കുമെതിരെ ഊര് സംരക്ഷണ സമിതി രൂപീകരിച്ച് വേണ്ടേക്കുംപൊയിലിലെ ആദിവാസികൾ നടത്തുന്ന സമരത്തോട് ഐക്യപ്പെട്ട് പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകരുടെ സാനിധ്യത്തിൽ ഊര് സന്ദർശിക്കുകയും ഊരിലെ പ്രശ്നങ്ങൾ ഉന്നയിച് കളക്ടർക്ക് നൽകാനുള്ള പരാതി എഴുതി തയ്യാറാക്കാൻ സഹായിക്കുകയും വിഷയം വാർത്ത നൽകുകയും ചെയ്തിരുന്നു. ഇതിനെ ഭീകരപ്രവർത്തനമായി കാണുകയും മെമ്പറുടെ പരാതിയുണ്ടെന്ന് കാണിച്ച് സംഘടനാ പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കുമെതിരെ കള്ളകേസ് ചുമത്തിയിരിക്കുകയുമാണ് അരീക്കോട് പോലീസ് എന്ന് പുരോഗമന യുവജന പ്രസ്ഥാനം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ഇത്രയും കാലം സർക്കാറിൽ നിന്നും അതിന്റെ ഉദ്ധ്യോഗസ്ഥ മേധാവിത്വത്തിൽ നിന്നും ആദിവാസികൾ നേരിട്ട വിവേചനങ്ങളും അവകാശ നിഷേധങ്ങളും ജനങ്ങൾക്കിടയിൽ ചർച്ചയാകുമെന്നും ആദിവാസികൾ തങ്ങളുടെ മുൻകൈയ്യിൽ അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നതും പ്രതിഷേധിക്കുന്നതിനെയും പകയോടെയുള്ള നേരിടാനുള്ള ഭരണകൂട സമീപിനത്തിൽ നിന്നാണ് ഇപ്പോൾ “കോളനിയിൽ അതിക്രമിച്ചു കയറി” എന്ന് പറഞ്ഞകൊണ്ട് കള്ള കേസ് ചുമത്തിയിരിക്കുന്നതായും പത്രക്കുറിപ്പിൽ പറയുന്നു

പുരോഗമന യുവജന പ്രസ്ഥാനം ചൂണ്ടിക്കാണിക്കുന്ന മറ്റൊരു ഗുരുതരമായ വിഷയം പട്ടയത്തെക്കുറിച്ചാണ്. 1969മുതൽ വേണ്ടേക്കുംപൊയിൽ പ്രദേശത്ത് താമസിച്ചു വരുന്ന മുതുവാൻ വിഭാഗത്തിലെ 23ഓളം കുടുംബങ്ങൾക്കും തൊട്ടടുത്ത ഊരുകളിലായി താമസിക്കുന്നവർക്കും ജീവിക്കുന്ന ഭൂമിക്കുമേൽ പട്ടയം നിഷേധിച്ചിരിക്കുകയാണ് അധികാരികൾ. എന്നാൽ തൊട്ടടുത്ത് സ്വകാര്യ വ്യക്തികൾക്കും റിസോർട്ട് ഉടമകൾക്കും വേണ്ടവിധം പട്ടയവുമുണ്ട്. ഊരിലെ വീടുകൾ എല്ലാം തന്നെ തകർന്ന് നിലംപൊത്തറായ സ്ഥിതിയാണുള്ളത്. താത്കാലികമായി മുളവടികളിൽ ഊന്നു നൽകിയും വീടിനടുത്ത് ഷെഡുകൾ കെട്ടി അന്തിയുറക്കം അങ്ങോട്ട് മാറ്റിയിരിക്കുകയുമാണ്. ഗതാഗത യോഗ്യമായ റോഡുകളോ, കുടിവെള്ളമോ, വിദ്യാഭ്യാസ, ആരോഗ്യ പരിരക്ഷയോ, ഒന്നും തന്നെ സർക്കാർ ഇവിടെ ഉറപ്പാക്കിയിട്ടില്ല. നാളിതുവരെ മാറി മാറി വന്ന സർക്കാരുകളുടെ അനാസ്ഥയും വിവേചനവും കാരണം നരക ജീവിതം നയിക്കുകയാണ് ഊര് നിവാസികൾ.

“ഊരിലുള്ള പ്രശ്നങ്ങളെ കുറിച്ച് അറിഞ്ഞ് എത്തിയ ഞങ്ങളോടും മാധ്യമ പ്രവർത്തകരോടും “തന്റെ അനുവാദമില്ലാതെ ഊരിൽ പ്രവേശിക്കാൻ പാടില്ല” എന്നാണ് വാർഡ് മെമ്പർ പറഞ്ഞത്. ഊരിലെ ആളുകൾ മെമ്പറോട് തങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ പലതരം ന്യായീകരണങ്ങളാണ് നിരത്തിയത്. റിസോർട്ട് മാഫിയയുടെ ശല്യത്തെ കുറിച്ച് പരാതിപ്പെട്ടപ്പോൾ ‘പരാതി ഉണ്ടെങ്കിൽ എഴുതിത്തരണമെന്നും ഇങ്ങനെ പറഞ്ഞാൽ നടപടിയെടുക്കാനാവില്ലെന്നും’ മെമ്പർ പറഞ്ഞു. സാക്ഷരതാ ക്ലാസ് നടത്തുന്നതിന്റെ പേര് ചേർക്കാൻ അവിടെ എത്തിയ മെമ്പർ തങ്ങളോട് പരാതി എഴുതി നല്കാൻ പറയുന്നതിന്റെ അനൗചിത്യവും പകരം തങ്ങൾക്കൊപ്പം നിന്ന് പരാതി തയ്യാറാക്കാൻ സഹായിച്ചുകൂടെ എന്നും ഊര് നിവാസികൾ ചോദിച്ചു ഇതിൽ കുപിതയായ മെമ്പർ തന്റെ അധികാരം ആരും പഠിപ്പിക്കേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു.” എന്ന് യുവജന പ്രസ്ഥാനത്തിലെ പ്രവർത്തകർ പറയുന്നു.

തങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടണമെന്നും കൂടെനിൽക്കണമെന്നും ആവിശ്യപെട്ടപ്പോൾ “എനിക്ക് സൗകര്യമില്ല ” എന്നാണ് പറഞ്ഞത്.ഇത്രയും പ്രകടനം നടത്തിയ തന്നെ “ഊര് നിവാസികൾ ശത്രുവായി കണ്ടു” എന്ന് മെമ്പർ പറയുന്നതിൽ വലിയ അത്ഭുതം ഒന്നും തോന്നാനില്ല.ഊര് സംരക്ഷണ സമിതിയുടെ സമരത്തെ തകർക്കാൻ വേണ്ടി സർക്കാരും, പോലീസും, വാർഡ് മെമ്പറും കെട്ടഴിച്ചുവിടുന്ന നുണപ്രചാരണങ്ങൾ കൊണ്ടോ കള്ളകേസുകൾ കൊണ്ടോ പിന്നോട്ട് പോകാൻ പുരോഗമന യുവജന പ്രസ്ഥാനം തയ്യാറല്ലെന്നും കൂടുതൽ ശക്തമായിതന്നെ സമരത്തിൽ അണിനിരക്കുമെന്നും രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും പത്രക്കുറിപ്പിലൂടെ പ്രഖ്യാപിക്കുന്നു.

ജന മർദ്ധകരായ ഭരണകൂടത്തിന്റെയും പോലീസിന്റെയും താല്പര്യങ്ങൾക്ക് വേണ്ടി അവർ നിർമ്മിക്കുന്ന വ്യാജ പ്രചാരണങ്ങളിൽ നിന്നും മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും ജനങ്ങളോടൊപ്പം ചേരണമെന്നും,മുഴുവൻ ജനങ്ങളും രാഷ്ട്രീയ പ്രവർത്തകരും വേണ്ടേക്കുംപൊയിൽ ഊര് സംരക്ഷണ സമിതിയുടെ സമരത്തോട് ഐക്യപ്പെടമെന്നും പുരോഗമന യുവജന പ്രസ്ഥാനം പത്രക്കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.

വേണ്ടേക്കുംപൊയിലിലെ ആദിവാസി ഊരിനോടുള്ള സർക്കാർ വിവേചനം അവസാനിപ്പിക്കുക, പൊതുപ്രവർത്തകർക്കും, മാധ്യമ പ്രവർത്തകർക്കുമെതിരെ ചുമത്തിയ കള്ളകേസ് പിൻവലിക്കുക എന്ന മുദ്രവാക്യവും അവർ മുന്നോട്ട് വയ്ക്കുന്നു.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal