ഇടത് സർക്കാരിന്റെ യുഎപിഎ നയത്തോടുള്ള ഇരട്ടത്താപ്പ് തുറന്നു കാട്ടേണ്ടതുണ്ട്

അഡ്വ തുഷാർ നിർമ്മൽ

വിചാരണാ നടപടികളിലെ കാലതാമസം ഒഴിവാക്കാൻ കൂടി ഉദ്ദേശിച്ചതാണ് വിചാരണാനുമതി നൽകാനുള്ള നടപടിക്രമത്തിനു സമയക്രമം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് എന്ന് കാണാൻ കഴിയും. എന്നാൽ ഇത് നിർദ്ദേശാത്മകം മാത്രമാണെന്നും കർശനമായി ഈ സമയക്രമം പാലിക്കേണ്ടതില്ലെന്നുമാണ് സുപ്രീം കോടതിയിൽ കേരള സർക്കാരിന്റെ പ്രധാന വാദം. യുഎപിഎ ക്കെതിരെ നിലപാടുണ്ടെന്ന് പറയുന്ന സിപിഎമ്മും സിപിഐയും പോലുള്ള കക്ഷികൾ നയിക്കുന്ന എൽഡിഎഫ് സർക്കാരാണ് ഇത്തരം ഒരു നീക്കം നടത്തുന്നത്.

രൂപേഷിനെതിരായ യുഎപിഎ കുറ്റങ്ങൾ പുനഃസ്ഥാപിച്ചു കിട്ടാനായി കേരള സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയതായി വാർത്തകൾ വന്നിരിക്കുന്നു. കോഴിക്കോട് ജില്ലയിൽ രൂപേഷിനെതിരെ കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 2 കേസുകളിലും വളയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസിലും കേരളാ ഹൈകോടതി യുഎപിഎ പ്രകാരമുള്ള വകുപ്പുകൾ ഉൾപ്പടെ മുഴുവൻ കുറ്റകൃത്യങ്ങളും നീക്കി ഉത്തരവിട്ടിരുന്നു. കേരളാ ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് കേരള സർക്കാർ ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.

യുഎപിഎയുടെ നാലും ആറും അദ്ധ്യായങ്ങളിൽ പറയുന്ന കുറ്റകൃത്യങ്ങളിൽ സർക്കാരിൻ്റെ മുൻ‌കൂർ വിചാരണാനുമതി (sanction) ഇല്ലാതെ കോടതികൾ വിചാരണാ നടപടികൾ ആരംഭിക്കാൻ പാടില്ലെന്ന് യുഎപിഎ യുടെ 45 ആം വകുപ്പ് നിഷ്‌കർഷിക്കുന്നു. വിചാരണാനുമതി നൽകുന്നതിനു മുൻപ് അനുമതി നൽകാവുന്ന കേസ്സാണോ എന്ന പരിശോധനക്ക് ഒരു നടപടിക്രമവും സമയക്രമവും ഈ വകുപ്പിൽ പറഞ്ഞിരിക്കുന്നു. അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ സ്വതന്ത്രമായ പുനഃപരിശോധന നടത്തുന്നതിന് ഒരു റെക്കമൻഡിങ് അതോറിറ്റി (recommending authority) രൂപീകരിക്കണം. ഈ അതോറിറ്റി നൽകുന്ന റിപ്പോർട്ടും കേസ് ഫയലും പരിശോധിച്ചതിനു ശേഷം സർക്കാരിന് വിചാരണാനുമതി നൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ സ്വതന്ത്രമായി തീരുമാനമെടുക്കാം. വിചാരണാനുമതി നൽകുകയാണെങ്കിൽ കേസിൽ വിചാരണക്കായി കോടതിയെ സമീപിക്കാൻ നിയമപ്രകാരം പ്രോസിക്യൂഷനുള്ള തടസ്സം നീക്കപ്പെടും. അല്ലാത്തപക്ഷം വിചാരണാ നടപടിയിലേക്കു പോകാൻ പ്രോസിക്യൂഷന് സാധ്യമല്ല. 2008 ൽ കേന്ദ്ര സർക്കാർ പാസാക്കിയ സാങ്ക്ഷൻ റൂൾസ് പ്രകാരം ഈ പരിശോധനയ്ക്ക് ഒരു സമയക്രമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതനുസരിച്ച് കേസന്വേഷണം പൂർത്തിയായ ശേഷം ലഭിക്കുന്ന തെളിവുകൾ റെക്കമൻഡിങ് അതോറിറ്റിക്ക് അയച്ചു കൊടുക്കണം. തെളിവുകൾ ലഭിച്ച് ഏഴു പ്രവർത്തി ദിവസങ്ങൾക്കകം റെക്കമൻഡിങ് അതോറിറ്റി തങ്ങളുടെ റിപ്പോർട്ട് സർക്കാരിന് (സാങ്ക്ഷനിങ് അതോറിറ്റിക്കു) നൽകണം. റിപ്പോർട്ട് കിട്ടി ഏഴു പ്രവർത്തി ദിവസത്തിനകം സർക്കാർ (സാങ്ക്ഷനിങ് അതോറിറ്റി) വിചാരണാനുമതിയുടെ കാര്യത്തിൽ തീരുമാനം എടുക്കണം.

2008 ൽ അന്നത്തെ യുപിഎ സർക്കാർ കൊണ്ട് വന്ന ഭേദഗതിയിലൂടെയാണ് യുഎപിഎ നിയമത്തിൽ വിചാരണാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ വിശദമായ ഒരു നടപടിക്രമവും സമയക്രമവും വ്യവസ്ഥ ചെയ്യപ്പെട്ടത്. യുഎപിഎ ക്കു മുൻപുണ്ടായിരുന്ന ടാഡ, പോട്ട തുടങ്ങിയ നിയമങ്ങളിലും മുൻ‌കൂർ വിചാരണാനുമതി വാങ്ങണം എന്ന വ്യവസ്ഥ ഉണ്ടായിരുന്നു. ടാഡയിൽ പോലീസ് ഇൻസ്‌പെക്ടർ ജനറൽ ആയിരുന്നു വിചാരണാനുമതി നൽകേണ്ടിയിരുന്നത്. ടാഡയിൽ നിന്നും പോട്ടയിലേക്കു എത്തിയപ്പോൾ വിചാരണാനുമതി നൽകാനുള്ള അധികാരം പോലീസിൽ നിന്നും മാറ്റി സർക്കാർ ഏറ്റെടുത്തു. 2004 ൽ പിൻവലിച്ച പോട്ടയിലെ വകുപ്പുകൾ ഉൾപ്പെടുത്തി യുഎപിഎ നിയമം ഭേദഗതി ചെയ്തപ്പോൾ വിചാരണാനുമതി സംബന്ധിച്ച പോട്ടയിലെ അതെ വ്യവസ്ഥ യുഎപിഎ യിൽ ഉൾപ്പെടുത്തുകയാണ് ചെയ്തത്. പിന്നീട് 2008 ലെ രണ്ടാം ഘട്ട ഭേദഗതിയിലാണ് റെക്കമൻഡിങ് അതോറിറ്റിയുടെ സ്വതന്ത്രമായ പരിശോധന ഉൾപ്പടെയുള്ള വ്യവസ്ഥകൾ യുഎപിഎ നിയമത്തിൽ ഉൾപ്പെടുത്തുന്നത്.

കടപ്പാട് : രാജ്യസഭാ ടിവി

ഭീകരവിരുദ്ധ നിയമങ്ങൾ പോലുള്ള കർക്കശമായ പ്രത്യേക നിയമങ്ങളുടെ ദുരുപയോഗം തടയാനുള്ള മാർഗ്ഗമായിട്ടാണ് വിചാരണാനുമതി എന്ന നടപടി വിഭാവനം ചെയ്തിട്ടുള്ളത്. സാധാരണ നിയമങ്ങളിൽ നിന്നും വ്യത്യസ്‍തമായി പോലീസിനു അമിതമായ അധികാരങ്ങളാണ് ഇത്തരം നിയമങ്ങൾ നൽകുന്നത്. നമ്മുടെ രാജ്യത്ത് നിലവിലുള്ള സാഹചര്യങ്ങളിൽ ഇത്തരം അമിതാധികാര നിയമങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെങ്കിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കു കാരണമാകുമെന്നതിനാലാണ് കോടതിയിലേക്ക് വിചാരണയ്ക്ക് അയക്കുന്നതിനു മുൻപ് മുൻ‌കൂർ വിചാരണാനുമതി വാങ്ങിച്ചിരിക്കണം എന്ന വ്യവസ്ഥ ഇത്തരം നിയമങ്ങളിൽ ഉൾപ്പെടുത്തിയത്. ടാഡയിൽ പോലീസ് ഇൻസ്‌പെക്ടർ ജനറലായിരുന്നു വിചാരണാനുമതി നൽകേണ്ടിയിരുന്നത് എന്ന് പറഞ്ഞല്ലോ. എന്നിട്ടും ടാഡ നിയമം ഉപയോഗിച്ച് കൊണ്ടുള്ള മനുഷ്യാവകാശ ലംഘനങ്ങൾ തടയാൻ കഴിഞ്ഞില്ല. അത് കൊണ്ട് കൂടിയാണ് പോട്ടയിലേക്ക് വന്നപ്പോൾ വിചാരണാനുമതി നൽകുന്നതിനുള്ള അധികാരം പോലീസിൽ നിന്നും മാറ്റി സർക്കാർ നേരിട്ട് ഏറ്റെടുത്തത്. പക്ഷെ എന്നിട്ടും വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾ തടയുന്നതിൽ അത് പരാജയപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് യുഎപിഎ നിയമത്തിൽ വിചാരണാനുമതി നൽകുന്നതിന് മുൻപ് രണ്ടു ഘട്ടങ്ങളായുള്ള പരിശോധനയും നിശ്ചിതമായ സമയക്രമവും നിർദ്ദേശിക്കപ്പെട്ടത്. നിയമത്തിന്റെ ദുരുപയോഗം തടയാനുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥയായാണ് വിചാരണാനുമതി നൽകാനുള്ള വ്യവസ്ഥയെ കോടതികൾ വ്യാഖ്യാനിച്ചിട്ടുള്ളത്.

ഇതാണ് ഭീകരവിരുദ്ധ നിയമങ്ങളിലെ വിചാരണാനുമതി സംബന്ധിച്ച വ്യവസ്ഥകളുടെ ഒരു സാമാന്യ ചരിത്രം. ഓരോ നിയമങ്ങൾ പിന്നിടുമ്പോഴും വിചാരണാനുമതി നൽകുന്ന നടപടി കൂടുതൽ കൂടുതൽ സ്വതന്ത്രവും ഗൗരവതരവും ആയി മാറുന്നതാണ് ഇവിടെ നമ്മൾ കാണുന്നത്. എന്നാൽ ഈ കാർക്കശ്യത്തിൽ ഇളവിന് വേണ്ടിയാണ് സിപിഎം നയിക്കുന്ന എൽഡിഎഫ് സർക്കാർ ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. റെക്കമൻഡിങ് അതോറിറ്റിയുടെയും അതിനു ശേഷം സാങ്ഷനിങ് അതോറിറ്റിയുടെയും രണ്ടു ഘട്ടമായുള്ള സ്വതന്ത്രമായ പരിശോധനയും അത് നടത്തുന്നതിനുള്ള സമയക്രമവും യുഎപിഎ നിഷ്ക്കർഷിച്ചിട്ടുള്ളതായി പറഞ്ഞല്ലോ. അതനുസരിച്ച് രേഖകൾ ലഭ്യമായതിനു ശേഷം 7 ദിവസങ്ങൾക്കകം റെക്കമൻഡിങ് അതോറിറ്റിയും സാങ്ക്ഷനിങ് അതോറിറ്റിയും തീരുമാനം എടുക്കണം എന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ രൂപേഷിനെതിരായ കേസിൽ ഏതാണ്ട് ആറു മാസമാണ് വിചാരണാനുമതി നൽകുന്നതിന് വേണ്ടിയുള്ള നടപടി പൂർത്തിയാക്കാൻ എടുത്തത്. ഈ കാലവിളംബം നിയമവിരുദ്ധമാണെന്നു ചൂണ്ടികാണിച്ചാണ്‌ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് യുഎപിഎ പ്രകാരമുള്ള വകുപ്പുകൾ റദ്ദാക്കിയത്.

യുഎപിഎ നിയമത്തിനെതിരായ ഏറ്റവും പ്രധാന വിമർശനങ്ങളിൽ ഒന്ന് ജാമ്യമില്ലാതെ ദീർഘകാലം പ്രതികളെ തടവിലിടാൻ കഴിയുന്ന നിയമമാണ് എന്നതാണ്. എൻ ഐ എ Vs. സഹൂർ അഹമ്മദ് ഷാ വടലി NIA Vs. Zahoor Ahammed sha Watali കേസിൽ ജാമ്യമാണ് നീതി എന്ന നിയമതത്വം യുഎപിഎ കേസ്സുകളിൽ ബാധകമല്ലെന്ന് സുപ്രീം കോടതി പറഞ്ഞു വച്ചിരിക്കുന്നു. ദീർഘമായ വിചാരണത്തടവും ഇഴഞ്ഞു നീങ്ങുന്ന വിചാരണയും കാരണം നിയമനടപടിക്രമങ്ങൾ തന്നെ ഒരു ശിക്ഷയായി പരിണമിക്കുന്നു എന്ന കുപ്രസിദ്ധി ഭീകരവിരുദ്ധ നിയമങ്ങൾക്കെല്ലാമുണ്ട്. 5 വർഷമായി തടവിൽ കഴിഞ്ഞ 121 ആദിവാസികളെ വിചാരണ കോടതി വെറുതെ വിട്ടത് സംബന്ധിച്ച വാർത്തകൾ വന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. രൂപേഷ് തന്നെ ഇപ്പോൾ യുഎപിഎ റദ്ദാക്കിയ കേസ്സുകളിൽ വിചാരണയില്ലാതെ തടവിൽ കഴിയാൻ തുടങ്ങിയിട്ട് 6 വർഷം കഴിഞ്ഞിരിക്കുന്നു. വിവിധ രാജ്യങ്ങളിൽ നിലവിലുള്ള ഭീകര വിരുദ്ധ നിയമങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ദീർഘമായ അന്വേഷണകാലാവധിയുള്ള നിയമമാണ് യുഎപിഎ എന്ന് കാണാൻ കഴിയും. തടവ് അന്യായമാണോ കുറ്റാരോപണങ്ങൾ വ്യാജമാണോ എന്നൊക്കെ പരിശോധിക്കാനുള്ള ഒരവസരമാണ് വിചാരണാനുമതി നൽകണോ വേണ്ടയോ എന്ന പരിശോധന. മാത്രവുമല്ല അന്യായമായ കാലവിളംബം ഒഴിവാക്കി ഇത്തരം കേസ്സുകളിൽ വിചാരണ പൂർത്തിയാക്കുക എന്നതാണ് നിയമവാഴ്ചാ മൂല്യങ്ങൾ നിർദ്ദേശിക്കുന്നത്. എന്നാൽ ഈ മൂല്യങ്ങൾ അട്ടിമറിച്ചു കൊണ്ടാണ് അനന്തമായ കാലത്തോളം വിചാരണാ നടപടികൾ നീളുന്നത്. തടവിൽ കഴിയുന്നവരോട് ഭരണകൂടം പുലർത്തുന്ന കടുത്ത നീതിനിഷേധമാണ് ഈ കാലതാമസം. വിശാലമായ അർത്ഥത്തിൽ പൊതു ജനാധിപത്യ വ്യവസ്ഥക്കും മൂല്യങ്ങൾക്കും എതിരായ നടപടിയാണ് ഈ കാലതാമസം എന്ന് കാണാം.

വിചാരണാ നടപടികളിലെ കാലതാമസം ഒഴിവാക്കാൻ കൂടി ഉദ്ദേശിച്ചതാണ് വിചാരണാനുമതി നൽകാനുള്ള നടപടിക്രമത്തിനു സമയക്രമം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് എന്ന് കാണാൻ കഴിയും. എന്നാൽ ഇത് നിർദ്ദേശാത്മകം മാത്രമാണെന്നും കർശനമായി ഈ സമയക്രമം പാലിക്കേണ്ടതില്ലെന്നുമാണ് സുപ്രീം കോടതിയിൽ കേരള സർക്കാരിന്റെ പ്രധാന വാദം. യുഎപിഎ ക്കെതിരെ നിലപാടുണ്ടെന്ന് പറയുന്ന സിപിഎമ്മും സിപിഐയും പോലുള്ള കക്ഷികൾ നയിക്കുന്ന എൽഡിഎഫ് സർക്കാരാണ് ഇത്തരം ഒരു നീക്കം നടത്തുന്നത്. ഇടതു പക്ഷ മൂല്യം പോയിട്ട് കേവല ജനാധിപത്യ ധാർമ്മികതക്ക് പോലും നിരക്കാത്ത ഒരു നടപടിയുമായിട്ടാണ് എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ മുന്നോട്ട് പോകുന്നത്. സുപ്രീം കോടതിയുടെ വിധി നാട്ടിലെ നിയമമാണ്. കേരളം സർക്കാറിൻറെ വാദം കോടതി അംഗീകരിച്ചു വിധിയായാൽ അത് രൂപേഷിനെ മാത്രം ബാധിക്കുന്ന ഒരു വിധിയായിരിക്കില്ല. മറിച്ച് പ്രതിക്കനുകൂലമായി യുഎപിഎ നിയമത്തിലുള്ള അപൂർവ്വമായ ഒരു വ്യവസ്ഥയെ ഭരണകൂടത്തിൻ്റെ താൽപ്പര്യങ്ങൾക്ക് വേണ്ടി ലഘൂകരിക്കുന്ന ഒരു നടപടിയായി അത് മാറും. ഇനിയും വിചാരണയില്ലാതെ തടവിൽ കഴിയുന്ന അനേകായിരം മനുഷ്യരുടെ മോചനത്തിനായുള്ള നേരിയ സാധ്യതയെ കൂടി അത് ഇല്ലാതാക്കും.

സിപിഐ(എം) ഫേസ്ബുക് പേജിൽ 15 ആഗസ്റ്റ് 2020ൽ പ്രസിദ്ധീകരിച്ച കാർഡ്

യുഎപിഎക്ക് എതിരായി ഉയർന്നു വരുന്ന പ്രതിഷേധങ്ങളെ തങ്ങളുടെ അവസരവാദ നിലപാടുകൾ കൊണ്ട് അട്ടിമറിക്കാനാണ് സിപിഎം എന്നും ശ്രമിച്ചിട്ടുള്ളത്. യുഎപിഎ നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നുവന്ന ഒരു ഘട്ടത്തിലാണ് യുഎപിഎ കേസ്സുകൾ പുനഃ പരിശോധിക്കുമെന്ന പ്രഖ്യാപനം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടത്തിയത്. എന്നാൽ 2008 ലെ നിയമ ഭേദഗതി പ്രകാരം കൊണ്ടുവന്ന റെക്കമൻഡിങ് അതോറിറ്റിയുടെ പരിശോധനയെ തന്നെയാണ് തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സ്വതന്ത്രമായ പുനഃപരിശോധന എന്ന നിലക്ക് അവതരിപ്പിച്ചത് എന്ന് പിന്നീട് വ്യക്തമായി. ഉയർന്നു വരുന്ന യുഎപിഎ വിരുദ്ധ ജനകീയ പ്രസ്ഥാനത്തെ പിന്നോട്ടടിപ്പിക്കുകയും യുഎപിഎ വിരുദ്ധ അഭിപ്രായരൂപീകരണത്തിൽ വിള്ളൽ വീഴ്ത്തുകയും ചെയ്ത ഒരു നടപടിയായിരുന്നു അത്. അതേ ഇരട്ടത്താപ്പാണ് ഇപ്പോൾ സുപ്രീം കോടതിയിൽ രൂപേഷിനെതിരെ യുഎപിഎ പുനഃസ്ഥാപിച്ചു കിട്ടാൻ വേണ്ടി ഹർജി കൊടുത്ത നടപടിയിലും കാണുന്നത്. സിപിഎമ്മിന്റെ ഈ കാപട്യം തുറന്നു കാട്ടപ്പെടേണ്ടതുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കേവലമായ കയ്യൊഴിയലായി മാത്രം കാണേണ്ട ഒരു നടപടിയല്ല ഇത്. മറിച്ച് ജനാധിപത്യ മൂല്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും എതിരായ കടന്നാക്രമണമാണിത്. സിപിഎം എത്രമാത്രം ഭരണവർഗ്ഗ രാഷ്ട്രീയ താല്പര്യങ്ങളുടെ സംരക്ഷകരായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് തിരിച്ചറിയേണ്ട വസ്തുത. മുസ്ലിങ്ങൾക്കും, ദളിത്-ആദിവാസി ജനതക്കും, ദേശീയപ്രസ്ഥാനങ്ങൾക്കും, വ്യവസ്ഥാ വിമർശകർക്കും എതിരെ അന്യായമായി ഉപയോഗിക്കപ്പെടുന്നു എന്ന വിമർശനം ഉയർത്തുന്ന സിപിഎം തന്നെയാണ് നിയമത്തിൽ ലഭ്യമായ ദുർബ്ബലമായ സംരക്ഷണ വ്യവസ്ഥകൾ പോലും ഇല്ലാതാക്കാൻ കോടതിയിൽ പോയിരിക്കുന്നത്. ഇത് അത്യന്തം പ്രതിഷേധാർഹവും അപലപനീയവുമാണ്. സിപിഎമ്മിന്റെ ഈ ഇരട്ടത്താപ്പിനെ കൂടി തുറന്നു കാണിക്കുകയും എതിർക്കുകയും ചെയ്യാതെ യുഎപിഎ വിരുദ്ധ ജനകീയ മുന്നേറ്റം സാധ്യമല്ല എന്ന വസ്തുതയെ ഒന്ന് കൂടി ഉറപ്പിക്കുന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നടപടി.

കടപ്പാട് : തുഷാർ നിർമ്മൽ ഫേസ്ബുക് പേജ്


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal